ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.
നിലവിലെ അംഗസംഖ്യയായ 34 നിന്ന് 38 ആക്കി ജഡ്ജിമാരുടെ എണ്ണം ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് പുതിയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കും. ജഡ്ജിമാരുടെ എണ്ണം വർധിപ്പിച്ചത് കേസുകൾ വേഗത്തിൽ തീർപ്പ് കൽപ്പിക്കാൻ സഹായിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
നിലവിൽ സുപ്രീം കോടതിയിൽ 92,000 ത്തിലധികം കേസുകൾ കെട്ടികിടക്കുകയാണ്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി സുപ്രീം കോടതി ഭേദഗതി ബിൽ 2026 പാർലമെന്റിൽ അവതരിപ്പിക്കാൻ മന്ത്രിസഭ അനുമതി നൽകി.
ഭരണഘടനയുടെ ആർട്ടിക്കിൾ 124(1) പ്രകാരം പാർലമെന്റിന് നിയമ നിർമാണത്തിലൂടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കാൻ അധികാരമുണ്ട്. സുപ്രീം കോടതിയിൽ കാലാനുസൃതമായി ജഡ്ജിമാരുടെ എണ്ണത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.